കൊടും വേനലില്‍ കാട് ഉണങ്ങി വരണ്ടു. ഉണങ്ങി വരണ്ട വനഭൂമിയില്‍ വീണുടഞ്ഞ ആദിവാസികളുടെ കണ്ണുനീരിന്‍ ചോരയുടെ നിറമായിരുന്നു. അവര്‍ കാടിന്റെ മക്കള് വിശപ്പും, ദാഹവും സഹിക്കുവാനാവാതെ പൊറുതിമുട്ടി. അവരുടെ വിശപ്പിന്റെ നിലവിളി ആരും കേട്ടില്ല. അവരുടെ ദാഹവും, കണ്ണുനീരും ആരും കണ്ടില്ല. അവരെ രക്ഷിക്കേണ്ടവര്‍ അവരെ കാല്ക്കീഴിലിട്ട് ചവുട്ടിമെതിച്ചിരുന്നു. സിരകളില് ലഹരിയും, മെലിഞ്ഞ കൈകളില്‍ ചില്ലിക്കാശുകളും നല്‍കി അവര്‍ ആദിവാസികളുടെ മണ്ണ് പകുത്തെടുത്തിരുന്നു. കാമം നിറഞ്ഞ കണ്ണുകള് കാട്ടി അവര്‍ ആദിവാസി പെണ്‍കുട്ടികളുടെ മാനം കവര്‍ന്നെടുത്തു.
അധികാരി വര്‍ഗ്ഗത്തിനെതിരെ പ്രതികരിക്കുവാന്‍, പ്രതിഷേധിക്കുവാന്‍ആദിവാസികള്‍ക്ക് ത്രാണിയില്ലായിരുന്നു. പ്രതികരിച്ചവരുടെ നെഞ്ചിന്‍ കൂട് തുളച്ച് ഏമാന്മാരുടെ തോക്കുകളിലെ വെടിയുണ്ടകള്‍ കടന്നുപോയി. ശേഷിച്ചവരെ വിപ്ലവകാരികളെന്ന് മുദ്രകുത്തി അവര്‍ ജയിലിലടച്ചു.
“ഞങ്ങളെ രച്ചിക്കു.. തൈവങ്ങളേ.. ഞങ്ങള്‍ നസിച്ചിരിക്കുന്നു… തൈവങ്ങളേ…” ആദിവാസികള്‍ കാട്ടുദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ തലതല്ലി കരഞ്ഞു..”കണ്ണ് തുറന്ന് നോക്കൂ തൈവങ്ങളേ.. കാട് നശിക്കുന്നത് കണ്ടില്ലേ.. കാടിനെ രച്ചിക്കു.. കാട്ട് മക്കളെ രച്ചിക്കൂ.. ങള്‍ക്ക് വിസപ്പും, ദാഹോം സഹിക്കാനാവിണില്ല. ങളുടെ ക്യസികള്‍ നസിച്ചു.. ങളുടെ കിടാങ്ങള്‍ വിസപ്പും, ദാഹോം സഹിക്കാനാവാതെ ങളുടെ കണ്മുമ്പാകെ പിടഞ്ഞു, പിടഞ്ഞു മരിക്കണു. ന്നും ങള്‍ക്ക് കണ്ടു നില്‍ക്കാനാവില്ല തൈവങ്ങളേ… ഞങ്ങളെ രച്ചിക്കു.. തൈവങ്ങളേ.. കാടിനെയും, ഞങ്ങളെയും രച്ചിക്കു…തൈവങ്ങളേ…”
ശിലകള്‍ക്കുള്ളിന്‍ ഉറക്കം പൂണ്ടിരുന്ന കാട്ടുതൈവങ്ങള്‍ ആദിവാസികളുടെ നിലവിളിയും, കരച്ചിലും കേട്ടില്ല. കാടിനെയും, തങ്ങളെയും രക്ഷിക്കേണ്ട കാട്ടുദൈവങ്ങള്‍ പോലും മൌനമായിരുന്നപ്പോള്‍ അവര്‍ തകര്‍ന്ന് പോയി…“കാട്ടുതൈവങ്ങള്‍ക്ക് ഒന്നും കാണാനും, കേള്‍ക്കാനും കയീല്ല..... അവര്‍ക്ക് മ്മളെ രച്ചിക്കുവാന്‍ ഒരിക്കലും കയീല്ല… കണ്ണും, കാതും, മൂക്കുമില്ലാത്ത വെറും കല്ലുകളാണവര്‍…” അന്നാദ്യമായി അയാള്‍ കാട്ടുദൈവങ്ങളുടെ മുഖത്ത് കാറിത്തുപ്പി.
“മാരാ.. തൈവങ്ങളെ ചോത്യം ചെയ്താ.. നീ ശത്തുപോം.. നീ മാത്രല്ല.. തൈവശാപമേറ്റ് നെന്റെ പെണ്ണും, നെന്റെ കിടാവും തലപൊട്ടിത്തെറിച്ച് ശത്തുപോം..” ഊരുമുപ്പന്റെ ഭീഷണി അയാള്‍ കേട്ടതായി അയാള്‍ നടിച്ചില്ല. തല പൊട്ടിത്തെറിച്ച് ശത്തുപോമ്പോലും..അങ്ങനെ ശത്തുപോംങ്കില്‍ അങ്ങട്ട് ശാകട്ട്.. ആര്‍ക്കു വേണം ങനൊരു ജീവിതം…” അയാള്‍ക്ക് ദേഷ്യമടക്കുവാനായില്ല.
അയാള്‍ അങ്ങനെയായിരുന്നു. ഊരു നിയമങ്ങളെ ഒരിക്കലും അയാള്‍ അനുസരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊരു നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇഷ്ടപ്പെട്ട പെണ്ണിന്റെ കഴുത്തില്‍ താലി കെട്ടി അയാള്‍ തന്റെ കുടിലിലേക്ക് കൊണ്ടുവന്നത്. അന്ന് തന്റെ ധിക്കാരത്തെ ചോദ്യം ചെയ്ത ഊരു മൂപ്പനുള്‍പ്പെടെയുള്ളവര്‍ക്ക് അയാള്‍ ചുട്ട മറുപടിയും നല്‍കിയിരുന്നു… എന്നിട്ടോ മൂപ്പന്റെ ഊരു വിലക്കുകളെയെല്ലാം മറികടന്ന് തന്റേടത്തോടെ താലി കെട്ടിയ പെണ്ണിനോടൊപ്പം അയാള്‍ ജീവിച്ചു.
തന്റെ പെണ്ണിനെ പൊന്നുപോലെയാണ് അയാള്‍ നോക്കിയത്. കാട്ടില്‍ നിന്ന് ലഭിക്കുന്ന തേന്‍ ഭക്ഷിച്ചും, വിറ്റുമായിരുന്നു അയാള്‍ തന്റെ കുടുംബം പോറ്റിയിരുന്നത്.. പക്ഷേ ഇന്നിപ്പോള്‍…?വേനലില്‍ കാട് ഉണങ്ങിയതോടു കൂടി കാട്ടിലൊരിടത്തും തേന്‍ കിട്ടാതെയായി. കുടിലില്‍ മുഴുപ്പട്ടിണിയാണ്.. ഭാര്യയുടെയും, മകന്റെയും കണ്ണീര്‍ കാണാതിരിക്കുവാന്‍ കഴിയുന്നില്ല. മറ്റൊരു പണിയും കിട്ടാനില്ലെന്ന് മാത്രമല്ല കുലത്തൊഴില്‍ വിട്ട് മറ്റൊരു പണിയും ചെയ്ത ശീലവും അയാള്‍ക്കില്ലായിരുന്നു…കാട്ടിലൊരിടത്തു നിന്നും തേന്‍ കിട്ടില്ലെന്നറിഞ്ഞിട്ടും എന്നും രാവിലെ തേന്‍ തേടി അയാള്‍ കാടു മുഴുവന്‍ അലഞ്ഞ് നടക്കും. പക്ഷേ വെറും കൈയ്യോടെ കുടിലിലെത്തുന്ന അയാളെ കണ്ട് അയാളുടെ പെണ്ണും, കിടാവും വിതുമ്പി.. അയാള്‍ക്കത് മാത്രം കാണാനുള്ള കരുത്തില്ലായിരുന്നു…
“ഇല്ല തന്റെ പെണ്ണിനെയും, കിടാവിനെയും മരണത്തിന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല…” അയാള്‍ പിറുപിറുത്തു. ‘അവര്‍ ജീവിച്ചേ മതിയാവൂ… പക്ഷേ അവര്‍ മരിക്കാതിരിക്കണമെങ്കില്‍.. ആ ചോദ്യത്തിന്‍ മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അയാള്‍ കുഴഞ്ഞു പോയി..ദിവസങ്ങള്‍ കഴിയുന്തോറും ആദിവാസികള്‍ പട്ടിണികൊണ്ട് മരിച്ചുകൊണ്ടിരുന്നു…‘ആദിവാസികള്‍ അജ്ഞാത രോഗത്തിന്റെ പിടിയിലെന്നെഴുതി മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരുന്നു….യഥാര്‍തഥ സത്യം കാണാതെ, കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ആശംസകളോടു കൂടി ഒടുവില്‍ ‘അജ്ഞാത രോഗത്തിന്റ്‘ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ വലിയൊരു സംഘം കാട്ടിലെത്തി. സത്യത്തിന്റെ മുഖം ആരും അന്വേഷിച്ചില്ല. അവര്‍ തിന്നും, കുടിച്ചും, കൂത്താടിയും കാട്ടില്‍ നടന്നത് മിച്ചം. ആദിവാസികള്‍ മരിക്കുന്നത് മ്യഗങ്ങളില്‍ കണ്ടുവരുന്ന ആന്ത്രാക്സ് പോലുള്ള ഒരുതരം മാരക രോഗം മൂലമാണെന്ന് അവര്‍ വിധിയെഴുതി മടങ്ങി.പട്ടിണി മൂലം ആദിവാസി ഊരുകളില്‍ അപ്പോഴും മരണം നടന്നുകൊണ്ടിരുന്നു. ഒടുവില്‍ മാധ്യമങ്ങള്‍ ആദിവാസികളെ വിട്ട് ഷക്കീല പടങ്ങളും, അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും, അതുപോലെ ഭരണകക്ഷിയിലെ ഗ്രൂപ്പ് വഴക്കിനെക്കുറിച്ചും എഴുതി കോളം നിറച്ചു..
പട്ടിണി മൂലം അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കുവാന്‍ പോലും ത്രാണി നഷ്ടപ്പെട്ടു.. അയാള്‍ പ്രാഞ്ചി, പ്രാഞ്ചി കുടിലിന്‍ പുറത്തിറങ്ങി. കരിഞ്ഞുണങ്ങിയ കാട് കണ്ട് അയാളുടെ നെഞ്ച് വിങ്ങി…എവിടെ പച്ച പുതപ്പാര്‍ന്ന കാട്..? എവിടെ പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങള്‍..? എവിടെ സംഗീതം പൊഴിക്കുന്ന അരുവികള്‍.. എവിടെ പക്ഷികളുടെ മനോഹരമായ പാട്ടുകള്‍…? എവിടെ ആദിവാസികളുടെ പാട്ടും, കുഴല്‍ വിളികളും…? എല്ലാം നശിച്ചില്ലേ… എല്ലാം…മനോഹരമായ കാടിന്ന് ശ്മശാന ഭൂമിയായിരിക്കുന്നു…’ കാടിനെ ജീവനു തുല്യം സ്നേഹിച്ചിരുന്ന അയാള്‍ ദു:ഖം താങ്ങാനാവാതെ ചുമച്ചുകൊണ്ട് നിലത്തു കുത്തിയിരുന്നു..പെട്ടന്നാണ്‍ കാട്ടിനുള്ളിലെവിടെയോ തേനുള്ളതായി അയാള്‍ക്ക് ഉളവിളിയുണ്ടായത്..
“മകനേ..” അയാള്‍ തന്റെ മകനെ വിളിച്ചു.. പട്ടിണിമൂലം എല്ലും തൊലിയുമായ ഏഴുവയസ്സുകാരന്‍ മകന്‍ അയാളുടെ അരികിലെത്തി…“ന്നെ നീ സപിക്കരുത് മോനേ….. നെന്റെ വെസപ്പ് ഞാനറിയുന്നു…“അവന്റെ കുഴിഞ്ഞ കണ്ണുകളില്‍ നോക്കി അയാള്‍ മന്ത്രിച്ചു… “പക്ഷേ ഞാന്‍… ഞാന്‍….”വാക്കുകള്‍ അയാളുടെ തൊണ്ടയില്‍ കുടുങ്ങി…“എന്നോടൊപ്പം ന്ന് ന്റ് മോന്‍ കാട്ടിലേക്ക് വരുമോ…” നീണ്ട മൌനത്തിന്‍ ശേഷം അയാള്‍ മകനോട് ചോദിച്ചു..”നക്ക് തോന്നണ് നമക്കിന്ന് തേന്‍ കിട്ടുമെന്ന്..” അയാളത് പറഞ്ഞപ്പോള്‍ അവന്റെ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായി…
‘കരിഞ്ഞ് നസിച്ച ഇക്കാട്ടിലെവടാ തേന്‍..പട്ടിണോണ്ട് ല്ലാവരും ചാകണില്ലേ..മ്മളും ചാവട്ടെ..” ഭാര്യയുടെ വാക്കുകള്‍ കേട്ടിലെന്ന് നടിച്ച് തളര്‍ന്ന് ശരീരം ഉറച്ച മനസ്സുമായി മകന്റെ കൈപിടിച്ച് അയാള്‍ കാട്ടിനുള്ളിലേക്ക് നടന്നു..തേന്‍ തേടി കാട്ടിനുള്ളില്‍ വളരെ ദൂരം നടന്ന് അയാള്‍ ഒടുവില്‍ നിരാശനായി ഒരിഞ്ചുപോലും നടക്കാനാവാതെ ചുമച്ച് തളര്‍ന്ന് നിലത്ത് കുത്തിയിരുന്നു..
“ബയ്യ.. എനക്ക് ബയ്യ.. ഒരടിപോലും നടക്കാന്‍ ബയ്യ..” മകന്റെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട് അയാള്‍ പിറുപിറുത്തു.. എന്നാല്‍ അവന്റെ കണ്ണുകളിലെ ദൈന്യത അയാളുടെ ഹ്യദയത്തെ വല്ലാതെ മുറിപ്പെടുത്തി. അയാള്‍ വേദനയോടെ ചുറ്റും തിരിഞ്ഞു നോക്കി.. പെട്ടന്നാണ് ആ വലിയ മരവും അതിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിലെ തേന്‍ കൂടും അയാള്‍ കണ്ടത്. ആ മരത്തിന്റെ മുകളിലുള്ള തേന്‍ കൂടിനരികിലെത്താന്‍ അശക്തനെങ്കിലും ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ അയാള്‍ മരച്ചുവട്ടിലേക്ക് ഓടിയെത്തുകയായിരുന്നു…ഒരു അണ്ണാന്‍ കുഞ്ഞിനെപ്പോലെ അയാള്‍ മരത്തിന്റെ മുകളിലേക്ക് മെല്ലെ, മെല്ലെ കയറി. തന്റെ ശരീരത്തിന്റെ ശക്തി ക്ഷയിച്ചു വരുന്നത് അയാള്‍ ഭയത്തോടെ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ഭാര്യയുടെയും, മകന്റെയും മുഖം മനസ്സില്‍ ഓടിയെത്തിയപ്പോള്‍ അയാള്‍ എല്ലാം മറന്നു…വളരെ പാടുപെട്ട് അയാള്‍ മരത്തിന്റെ മുകളിലത്തെ ചില്ലയിലെ തേന്‍കൂടിനരികിലെത്തി. അപ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായും തളര്‍ന്ന് പോയിരുന്നു.. തന്റെ കൈകള്‍ക്ക് ശക്തി ക്ഷയിച്ച് മരത്തിന്മേലുള്ള പിടുത്തം നഷ്ടമാകുന്നത് അയാളറിഞ്ഞു.. ഏതു നിമിഷവും താന്‍ മരത്തില്‍ നിന്ന് താഴെ വീണ് മരിക്കുമെന്ന് അയാളറിഞ്ഞു… എങ്കിലും ഒരു വിധത്തില്‍ തേന്‍ കൂട് അറുത്തെടുത്ത് കൊതിയോടെ കാത്തു നില്‍ക്കുന്ന മകന്റെ കൈകളിലേക്കം അയാളിട്ടുകൊടുത്തു…
‘മകനേ ബേഗം അമ്മേടെ അടുക്കലേക്ക് പോകൂ.. ഈ തേന്‍ തിന്ന് നിങ്ങള്‍ ബെശപ്പടക്ക്.. ഞാന്‍ പൊറകെ ബന്നോളാം..” അയാള്‍ മരത്തിന്‍ മുകളിലിരുന്ന് വിളിച്ചു പറഞ്ഞു…മകന്‍ തേനുമായി സന്തോഷത്തോടു കൂടി ഒന്ന് രണ്ട് ചുവടുകള്‍ മുന്നോട്ടു വച്ചു… പെട്ടന്നാണ് തൊട്ടു പിന്നില്‍ വലിയൊരു ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞത്… തൊട്ടടുത്ത് പാറക്കെട്ടില്‍ വീണ് പൊട്ടിച്ചിതറി കിടക്കുന്ന ഒരു മനുഷ്യശരീരം കണ്ട അവന്‍ ഞെട്ടിപ്പോയി… ആ ശരീരം അവന്റെ പിതാവിന്റേതായിരുന്നു…
No comments:
Post a Comment