Friday, May 2, 2008

നരകത്തിലെ ഇടവേള

മഹാപിശുക്കനും, അറുത്തു കൈയ്ക്ക് ഉപ്പുതേക്കാത്തവനുമായ അവറാച്ചന്‍ മുതലാളി മരിച്ചു. “നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.. നിങ്ങള്‍ക്ക് നരകമാണ് വിധിച്ചിട്ടുള്ളത്..” അവറാച്ചന്‍ മുതലാളിയുടെ ആത്മാവ് നേരെ സ്വര്‍ഗ്ഗ കവാടത്തിലെത്തിയപ്പോള്‍ തന്നെ സ്വര്‍ഗ്ഗദൂതന്‍ പറഞ്ഞു.അങ്ങനെ അവറാച്ചന്‍ മുതലാളിയുടെ ആത്മാവ് നരകത്തിലെത്തി.

“ഈ നരകത്തില്‍ മൂന്ന് വലിയ അറകളുണ്ട്. ഈ മൂന്ന് അറകളിലായിട്ടാണ് ഇവിടെയെത്തുന്ന ആത്മാക്കള്‍ കഴിയുന്നത് മൂന്ന് അറകളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം. എന്നാല്‍ ഒന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നിട് നിങ്ങളുടെ ആത്മാവിന്‍ അവിടെ നിന്ന് ഒരിക്കലും രക്ഷപെടുവാന്‍ കഴിയുകയില്ല. അത് കൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പ് തികച്ചും ആലോചിച്ചു വേണം…” നരകത്തിന്റെ ദൂതന്‍ അവറാച്ചന്‍ മുതലാളിയുടെ ആത്മാവിനോട് പറഞ്ഞു.

“അങ്ങനെയെങ്കില്‍ അങ്ങനെ…’ അവറാച്ചന്‍ മുതലാളി സമ്മതിച്ചു.നരകത്തിന്റെ ദൂതന്‍ ഒന്നാമത്തെ അറയുടെ വാതില്‍ തുറന്നു.. അവിടെ കണ്ട കാഴ്ച അവറാച്ചന്‍ മുതലാളിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു ജില്ലയോളം വലിപ്പമുള്ള വലിയൊരു മൈതാനം അവിടെ ഒരു ഭാഗത്ത് മനുഷ്യന്റെ ആത്മാക്കളെ പിശാചുക്കള്‍ തിളയ്ക്കുന്ന എണ്ണയിലിട്ടു വറുക്കുന്നു….മറ്റൊരു ഭാഗത്ത് അത്മാക്കുളെ തീയിലിട്ടു ചുടുന്നു… വെറൊരു ഭാഗത്ത് ചാട്ടവാര്‍ കൊണ്ട് തല്ലുന്നു… വേദനകൊണ്ട ആത്മാക്കള്‍ ഞരങ്ങുകയും നിലവിളിക്കുകയും ചെയ്യുമ്പോള്‍ പിശാചുക്കള്‍ ആര്‍ത്തു ചിരിക്കുന്നു...

“അയ്യോ എനിക്കിവിടെ കഴിയേണ്ടേ…“ അവറാച്ചന്‍ മുതലാളി നിലവിളിച്ചു. “ശരി ഇനിയും നിങ്ങള്‍ക്ക് രണ്ട് അറകള്‍ ശേഷിക്കുന്നു, രണ്ടിലൊന്ന് നിങ്ങള്‍ തിരഞ്ഞെടുത്തേ മതിയാവൂ…” നരകദൂതന്‍ അവറാച്ചന്‍ മുതലാളിക്ക് മുന്നറിയിപ്പു നല്‍കിയശേഷം അടുത്ത അറയുടെ വാതില്‍ തുറന്നു…

ഒന്നാമത്തെ അറയില്‍ കണ്ടതിലും ഭീകരമായിരുന്നു. രണ്ടാമത്തെ അറയ്ക്കുള്ളില്‍ അവറാച്ചന്‍ മുതലാളി കണ്ടത്.. അവിടെ ഒരു ഭാഗത്ത് മനുഷ്യന്റെ ആത്മാക്കളെ പിശാചുക്കള്‍ വലിയൊരു ചക്കിലിട്ട് അരയ്ക്കുന്നു, മറ്റൊരു ഭാഗത്ത് സിഹങ്ങളും, കഴുകന്മാരും മനുഷ്യാത്മക്കളെ കടിച്ചു തിന്നുന്നു…എവിടെ നോക്കിയാലും ആത്മാക്കളുടെ നിലവിളിയാണ്…

“അയ്യോ എനിക്കിവിടെ കഴിയാന്‍ വയ്യേ..” അവറാച്ചന്‍ മുതലാളിയുടെ ആത്മാവ് ഉച്ചത്തില്‍ നിലവിളിച്ചു. “ഇനിയും നിങ്ങളുടെ മുന്നില്‍ ഒരു അറ മാത്രം. ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും നിങ്ങള്‍ അവിടെ കഴിഞ്ഞേ പറ്റൂ…” നരകദൂതന്‍ മുന്നറിയിപ്പുകൊണ്ട് അവറാച്ചന്‍ മുതലാളിയുടെ മുന്നില്‍ മൂന്നാമത്തെ അറയുടെ വാതില്‍ തുറന്നു..

മറ്റ് രണ്ട് അറകളിലും ഭയാനകമായിരുന്നു മൂന്നാമത്തെ അറയില്‍ അവറാച്ചന്‍ മുതലാളിയുടെ ആത്മാവ കണ്ടത്. വലിയൊരു തടാകം. ഭൂമിയില്‍ ജീവിച്ചിരുന്നതും, ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായ പക്ഷി മ്യഗാദികളുടെയും, മനുഷ്യരുടെയും മലമൂത്ര വിസര്‍ജ്ജനം കൊണ്ട് നിറഞ്ഞതായിരുന്നു ആ തടാകം. മൂക്കിലെ രോമം പോലും കരിഞ്ഞു പോകുന്ന ദുര്‍ഗന്ധമായിരുന്നു അവിടെ നിന്നുയരുന്നത്.. പിന്നെ പുഴുക്കളും, ക്യമികളുമൊക്കെ...

“അയ്യോ ഈ വ്യത്തികെട്ട സ്ഥലത്ത് ഞാനെങ്ങനെ കഴിയും..’ അവറാച്ചന്‍ മുതലാളി കരഞ്ഞുപോയി…ഈ സമയത്താണ്‍ അവറാച്ചന്‍ മുതലാളി അശ്വാസകരമായ ഒരു കാഴ്ച കണ്ടത്. ആ തടാകത്തിലെ കഴുത്തത്തോളം വരുന്ന മലത്തിനും, മൂത്രത്തിനുള്ളില്‍ നിന്ന് ചായ കുടിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍!!!

‘ഹായ് ഇതു കൊള്ളാമല്ലോ…” നരകത്തിലും ചായയോ.!!? അവറാച്ചന്‍ മുതലാളിക്ക് അത്ഭുതവും, സന്തോഷവും തോന്നി “ഹലോ എങ്ങനെയുണ്ട് ഇവിടുത്തെ ജീവിതം…” അവറാച്ചന്‍ മുതലാളി ചായകുടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ആത്മാവിനോട് ചോദിച്ചു..

“തീട്ടത്തിലും, മൂത്രത്തിലും കഴിഞ്ഞാലെന്താ ഇവിടെ ഒന്നുമല്ലെങ്കില്‍ ചായയെങ്കിലും കിട്ടില്ലേ..? വെറുതെ ചായ കുടിച്ച് ഇവിടെ നിന്നാല്‍ മതിയല്ലോ..? എന്നാലെന്റെ പൊന്നു ചങ്ങാതി മറ്റ് രണ്ട് അറകളിലും നടക്കുന്നതൊന്ന് കാണേണ്ടതു തന്നെയാ.. ഓര്‍ത്തിട്ട് സഹിക്കാന്‍ വയ്യേ…

“എന്റെ സുഹ്യത്തേ.. നിങ്ങള്‍ വിചാരിക്കുമ്പോലെ ഇവിടുത്തെ ജീവിതം സുഖകരമൊന്നുമല്ല“. ആ ആത്മാവ് അവറാച്ചന്‍ മുതലാളിയോട് പറഞ്ഞു.

“നിങ്ങള്‍ക്കറിയാമോ ഒരു ദിവസം ഇവിടെ ലഭിക്കുന്ന അഞ്ചു മിനിറ്റ് ഇടവേളയാണിത്. ഈ അഞ്ചു മിനിറ്റ് ഇടവേളയില്‍ ലഭിക്കുന്ന ഈ ചായ കുടിച്ചു കഴിഞ്ഞ് ഈ തീട്ടത്തില്‍ ദിവസം മുഴുവന്‍ തലേം കുത്തി നില്‍ക്കണം…” ഇതു കേട്ട് അവറാച്ചന്‍ മുതലാളി ഇളിഭ്യനായി നിന്നു പോയി.

No comments: